മുംബൈ: ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടെ വൻകിട സ്റ്റോക്കുകളിൽ വില്പന സമ്മർദം ഉയർന്നതോടെ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ ഇടിഞ്ഞു. വ്യാപാരത്തിനിടെ റിക്കാർഡ് ഉയരം കണ്ട നിഫ്റ്റി പിന്നീട് 26,300 പോയിന്റിന് താഴേക്കുപോയി.
ആഗോള വിപണികളിൽ ഉണർവ് പ്രകടമായിരുന്നിട്ടും ലാഭമെടുപ്പും ഭൗമരാഷ്ട്രീയ ആശങ്കകളും ഇന്ത്യൻ ഓഹരിവിപണിയെ സ്വാധീനിച്ചു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുകയാണെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കു മേൽ ഉയർന്ന തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും വിപണിയെ സ്വാധീനിച്ചു.
അതേസമയം, ആഗോള വിപണികളിൽ വെനസ്വേലൻ സംഭവവികാസങ്ങൾ കാര്യമായി ബാധിച്ചില്ല. ഹോങ്കോംഗിന്റെ ഹാങ്സെങ് ഒഴികെ ഏഷ്യയിലെ പ്രധാന ഓഹരി സൂചികകളെല്ലാം പ്രത്യേകിച്ച് ജപ്പാനിലെ നിക്കി (2.88%), കൊറിയയിലെ കോസ്പി (3.32%), ഷാങ്ഹായ് കോംപോസിറ്റ് (1.36) എന്നിവ നേട്ടമുണ്ടാക്കി. യൂറോപ്യൻ വിപണികളും പോസിറ്റീവ് ട്രെൻഡിലാണ് വ്യാപാരം നടത്തുന്നത്.
സെൻസെക്സ് 322.39 പോയിന്റ് (0.38%) ഇടിഞ്ഞ് 85,439.62ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 446.68 പോയിന്റ് (0.52%) താഴ്ന്ന് 85315.33ലെത്തിയിരുന്നു. നിഫ്റ്റി 78 പോയിന്റ് (0.30%) നഷ്ടത്തിൽ 26,250.30ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ നിഫ്റ്റി എക്കാലത്തെയും ഉയർന്ന പോയിന്റായ 26,373ലെത്തിയിരുന്നു. എന്നാൽ, ഈ മികവ് നിഫ്റ്റിക്കു മുന്നോട്ടുകൊണ്ടുപോകാനായില്ല. നിഫ്റ്റി മിഡ്കാപ് പുതിയ ഉയർന്ന നിലവാരമായ 61,520 പോയിന്റിൽ എത്തിയശേഷം താഴ്ചയിലേക്കു വീണു. മിഡ്കാപ് സൂചിക 100 പോയിന്റ് (0.16 %) താഴ്ന്ന് 61,266ൽ ക്ലോസ് ചെയ്തു. നിഫ്റ്റി സ്മോൾകാപ് 94 പോയിന്റ് (0.53%) ഉയർന്ന് 17,926.40ൽ വ്യാപാരം പൂർത്തിയാക്കി.
സെൻസെക്സിൽ നെസ്ലെ ഇന്ത്യ ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ഐഷർ മോട്ടോർ ലിമിറ്റഡ്, ഏഷ്യൻ പെയ്ന്റ്സ്, ടാറ്റാ സ്റ്റീൽ എന്നിവയാണ് നേട്ടമുണ്ടാക്കിയതിൽ മുൻനിരയിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, ഒഎൻജിസി, ബജാജ് ഫിനാൻസ് തുടങ്ങിയവർക്ക് നഷ്ടമുണ്ടായി.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി (1.43%), ഓയിൽ ആൻഡ് ഗ്യാസ് (1.02%) എന്നിവയ്ക്കാണ് വലിയ നഷ്ടമുണ്ടായത്. ബ്രോക്കറേജ് സ്ഥാപനങ്ങൾ ഐടി ഓഹരികളുടെ റേറ്റിംഗ് കുറച്ചതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക 1.5 % ഇടിഞ്ഞു.
റിലയൻസ്, ഒഎൻജിസി ഓഹരികളിൽ ചാഞ്ചാട്ടം
വെനസ്വേലയിലെ എണ്ണ മേഖലയുമായി ബന്ധപ്പെട്ട പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഉൗർജ മേഖലയിലെ ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി എന്നീ കന്പനികളുടെ ഓഹരികളിൽ രാവിലെ മികച്ച മുന്നേറ്റത്തിന് ഇടയാക്കി.
റിലയൻസ് ഓഹരികൾ വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു ശതമാനത്തിലധികം ഉയർന്ന് പുതിയ 52 ആഴ്ചയിലെ റിക്കാർഡ് നിലവാരത്തിലെത്തി. ഓഹരി വില 1,600 രൂപയ്ക്ക് മുകളിലെത്തി. അവസാനം 0.96 ശതമാനത്തോളം താഴ്ന്ന് 1577 രൂപയിൽ ക്ലോസ് ചെയ്തു.
ഒഎൻജിസി ഓഹരികൾ രാവിലെ രണ്ടു ശതമാനത്തോളം ഉയർന്നു. ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയ ഓഹരികളിലും പോസിറ്റീവ് ട്രെൻഡിലാണ് വ്യാപാരം നടന്നത്. പിന്നീട് ഇവയുടെ ഓഹരികൾക്ക് വലിയ ഇടിവ് നേരിട്ടു. ഇന്ത്യൻ കന്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ട്രംപിന്റെ താക്കീതാണ് ഉൗർജ ഓഹരികളെ ഇടിവിലാക്കിയത്.